ഇറാനെതിരെ സൈനിക നീക്കം തുടരാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സംഘർഷം മേഖലയെ പുനർനിർമ്മിക്കുന്നതിനുള്ള നിർണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘർഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചർച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാൻ നിലപാട്. ഇറാനെതിരെ സമ്മർദ്ദം തുടരാൻ ഈയിടെയുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനർനിർമ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേൽ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ ദീർഘകാലമായി ഭീഷണി ഉയർത്തുന്നുണ്ട്. നിലവിലെ സർക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാൻ കഴിയൂ എന്നും സൗദി നിലപാടെടുത്തു.
