വാഷിങ്ടൺ: പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം ഒരു ഇറാനിയൻ കപ്പൽപോലും കടന്ന് പോയിട്ടില്ലെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ വെല്ലുവിളിച്ച് 34 ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്‌സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനെ പൂർണമായും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 13നാണ് അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ തുറമുഖങ്ങളിൽ നിന്നുള്ള ഒരു കപ്പൽ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് സെൻട്രൽ കമാൻഡിന്റെയും നിലപാട്. ഉപരോധം ‘വൻ വിജയം’ ആണെന്നും ഇതിനകം 28 കപ്പലുകളെ തടഞ്ഞു തിരിച്ചയച്ചുവെന്നും അമേരിക്ക അവകാശപ്പെടുമ്പോഴാണ്, പ്രമുഖ ഷിപ്പിങ് ഡാറ്റാ ഏജൻസിയായ വോർടെക്‌സ ഇതിന് വിരുദ്ധമായ കണക്കുകൾ പുറത്തുവിടുന്നത്. യുഎസ് നാവികസേനയുടെ കണ്ണ് വെട്ടിച്ച് ഇറാൻ ബന്ധമുള്ള 34 ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോയെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് അമേരിക്കയുടെ ഉപരോധ തന്ത്രത്തിന്റെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
