തൃശൂർ: സംസ്ഥാനത്തെ നടുക്കിയ തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ . നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം. ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ എന്ന് ആര്‍ ശ്രീലേഖ ചോദിച്ചു.
മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പോലീസിനും ഫയർ & റെസ്ക്യൂ വകുപ്പിനുമെതിരെയാണ് ആർ ശ്രീലേഖ വിമർശനം ഉന്നയിച്ചത്. പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നു എന്ന് ശ്രീലേഖ ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ആർ ശ്രീലേഖയുടെ വിമർശനം.
“തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?
അതേസമയം, തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല.
