തിരുവനന്തപുരം: ശുഭ വാർത്ത. സംസ്ഥാനത്ത് ജലവൈദ്യുത ഉത്പാദന ശേഷിയെ സോളാർ മറികടന്നു. കൊള്ളയടി വൈദ്യുതി ബില്ലിൽ നിന്ന് രക്ഷനേടാൻ കൂടുതൽ പേർ പുരപ്പുറ സോളാറിലേക്ക് മാറുകയാണ്. ഇടുക്കി ഉൾപ്പെടെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. മാർച്ച് 31ന് സോളാർ ശേഷി 2215.59 മെഗാവാട്ട് പിന്നിട്ടു.
ജലവൈദ്യുതിയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന കെ.എസ്.ഇ.ബിക്ക് നിത്യോപയോഗത്തിന്റെ കേവലം 20 ശതമാനമേ ഇതുവഴി കിട്ടുന്നുള്ളൂ. ബാക്കി യൂണിറ്റിന് 10 രൂപയ്ക്കുമേൽ നൽകി പുറത്തു നിന്ന് വാങ്ങുകയാണ്. ഇത് ഭീമമായ നഷ്ടത്തിനും ജനത്തിനുമേൽ സർചാർജ് ഭാരത്തിനും ഇടയാക്കുന്നു.
2024-25ൽ ജലവൈദ്യുത പദ്ധതിയിൽ കൂട്ടിച്ചേർക്കാനായത് 100 മെഗാവാട്ട് മാത്രം. അതേസമയം, ഇക്കാലയളവിൽ സോളാറിൽ അധികം ഉത്പാദനം 566.53 മെഗാവാട്ടാണ്.
കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യഘർ പദ്ധതിയാണ് സോളാർ വ്യാപനത്തിന് ആക്കം കൂട്ടിയത്. സാധാരണ വീടിന് ആവശ്യം 3 കിലോ വാട്ടിന്റെ സോളാർ പ്ളാന്റാണ്. ഇതിന് രണ്ടു ലക്ഷം ചെലവാകുമ്പോൾ 78,000 രൂപവരെ കേന്ദ്ര സബ്സിഡി കിട്ടും.
