കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിന് ദയാവധം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ ഭാഗമായി ജീവൻരക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികൾക്കായി ഹരീഷിനെ ഡൽഹി എയിംസിലേക്ക് മാറ്റി. ഗാസിയാബാദിലെ വീട്ടിൽ നടന്ന വിടവാങ്ങൽ ചടങ്ങിലെ ദൃശ്യങ്ങൾ
വികാരനിർഭരമായ യാത്രയയപ്പ് ഗാസിയാബാദിലെ വസതിയിൽ വെച്ച് നടന്ന വിടവാങ്ങൽ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ‘എല്ലാവരോടും ക്ഷമിക്കുക, എല്ലാവരോടും ക്ഷമ ചോദിക്കുക. പോകാനുള്ള സമയമായി…’ എന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റർ ഹരീഷിൻ്റെ നെറ്റിയിൽ തിലകം ചാർത്തിക്കൊണ്ട് പറഞ്ഞപ്പോൾ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല.
2013 ഓഗസ്റ്റിൽ ബി.ടെക്. വിദ്യാർഥിയായിരിക്കെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലച്ചോറിന് മാരകമായി പരിക്കേറ്റ അന്നുമുതൽ ഹരീഷ് കോമയിലായിരുന്നു. മകൻ തീരാവേദന കണ്ടുനിൽക്കാനാവാതെ മാതാപിതാക്കളായ അശോക് റാണയും കുടുംബവും നൽകിയ അപേക്ഷയിലാണ് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹരീഷിനെ ഒരിക്കലും കൈവിടാതെ 13 വർഷം സ്തുത്യർഹമായ രീതിയിൽ പരിചരിച്ച മാതാപിതാക്കളെ കോടതി പ്രത്യേകം അഭിനന്ദിച്ചിരുന്നു.
