കേരളത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കേരളത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന അധിക തുക നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ നൽകിവരുന്ന തുകയേക്കാൾ വിറകിന് ചെലവാകുന്ന അധിക തുകയാണ് നൽകുക. സ്കൂളുകളിൽ വിറകടുപ്പിൽ പാചകം ചെയ്യുന്നതിന് നേരത്തെയുണ്ടായിരുന്ന വിലക്കും നീക്കി. സംസ്ഥാനത്ത് സ്കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ പുതിയ നിർദേശം നൽകിയത്.

കേരളത്തിൽ രൂക്ഷമായ പാചകവാതക പ്രതിസന്ധി നേരിടുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ, കാറ്ററിംഗ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. എറണാകുളം ജില്ലയിൽ മാത്രം രണ്ടു ദിവസത്തിനിടെ അടച്ചത് നൂറിലേറെ ഹോട്ടലുകളാണ്. വീടുകളിലെ പാചകം ഇൻഡക്ഷൻ കുക്കറിലേക്ക് മാറുന്ന പ്രവണതയും കണ്ടുതുടങ്ങിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗം ഇതോടെ കുതിച്ചുയരുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.

പാചകവാതകം ഇല്ലാത്തതിനെ തുടർന്ന് പല ഹോട്ടലുകളും പ്രവർത്തന സമയം വെട്ടിക്കുറച്ചു. വിഭവങ്ങളുടെ എണ്ണം കുറച്ചു. തത്സമയം ഭക്ഷണമുണ്ടാക്കുന്ന രീതി പലരും നിറുത്തി. ഇന്നലെ സിലിണ്ടറുകൾ ഒട്ടും കിട്ടിയില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ ആശുപത്രി, ഹോസ്റ്റൽ തുടങ്ങിയ അവശ്യ സർവീസുകൾക്കുള്ള സലിണ്ടറുകൾ മാത്രമാണ് നൽകുന്നതെന്നാണ് ഏജൻസി അധികൃതർ പറഞ്ഞത്. ഹോട്ടലുകൾ പൂട്ടിത്തുടങ്ങിയതോടെ ജീവനക്കാർക്ക് തൊഴിലില്ലാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top