തെഹ്റാൻ: ഇറാനുമായി കരാർ രൂപപ്പെടുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്‌ലാമാബാദ് ചർച്ച പരാജയപ്പെട്ടാൽ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ വെടിനിർത്തൽ കരാർ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തതയിലെത്തുമെന്ന് മധ്യസ്ഥ രാജ്യമായ പാകിസ്താൻ അറിയിച്ചു.
ഹോർമുസ് കപ്പൽ പാത തുറക്കുക ഏതൊരു കരാറിന്റെയും പ്രധാന ഉപാധിയായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്ക് പിന്നാലെ ഇറാൻ സംഘവും ഇസ്‌ലാമാബാദിൽ എത്തി. ലബനാൻ യുദ്ധം നിർത്തുകയും മരവിപ്പിച്ച ഇറാന്റെ മുഴുവൻ സ്വത്തുക്കളും കൈമാറുകയും വേണമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് ആവശ്യപ്പെട്ടു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ സംഘം എത്തിയത്.
ലെബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ 13 സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ഇന്നും കൊല്ലപ്പെട്ടു. അതേസമയം, ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ലെബനാനിൽ ആക്രമണത്തിന്റെ തോത് കുറച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു.
