ടെലിഫോൺ എക്സ്ചേഞ്ചിലെ വിലപിടിപ്പുള്ള കോപ്പർ കേബിളുകൾ മോഷ്ടിച്ച അന്തർജില്ലാ കള്ളന്മാരെ കുടുക്കി. ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് പ്രതികൾ കുടുങ്ങാൻ കാരണമായത്. ആലപ്പുഴ സ്വദേശി വിനോദ് കുമാർ (40), നെന്മാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരെയാണ് മാവൂർ പൊലിസ് പൊക്കിയത്.
വ്യാഴാഴ്ച്‌ച പുലർച്ചെ ആയിരുന്നു മാവൂർ പൈപ്പ് ലൈൻ റോഡിലെ എക്സ്ചേഞ്ചിൽ മോഷണം നടന്നത്. ഏകദേശം 35 മീറ്ററോളം വരുന്ന വില കൂടിയ കേബിളാണ് ഇരുവരും ചേർന്ന് മുറിച്ചെടുത്തത്. ഈ ലോഡും താങ്ങി നേരെ പോയത് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും. അവിടെ നിന്ന്
നിഷാദിന്റെ ഓട്ടോറിക്ഷയിലാണ് ഇവർ കയറിയത്.
എന്നാൽ, യാത്രയ്ക്കിടെ ഇവരുടെ സംസാരത്തിലും കൈയിലുള്ള ഭാരമേറിയ സാധനത്തിലും നിഷാദിന് പന്തികേട് തോന്നി. ഒട്ടും വൈകിപ്പിക്കാതെ നിഷാദ് കളി മാറ്റി. വണ്ടി നേരെ വിട്ടത് മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷന്റെ മുറ്റത്തേക്കും. സ്റ്റേഷൻ കണ്ടതും കള്ളന്മാർ ഒന്നു പതറി.
പൊലിസ് ചോദ്യം
ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ഇവർ നേരത്തെ ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിൽ കരാർ ജോലി ചെയ്യുന്നവരാണ്. ആ പരിചയം വച്ചാണ് മോഷണം പ്ലാൻ ചെയ്ത്. മാവൂർ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
