അയേൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ പറ്റിയുള്ള വിവരങ്ങൾ ഇറാന് ചോർത്തി നൽകിയതിന് ഈയിടെ റിസർവ് സൈനികനെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു. അയേൺ ഡോമിൽ സേവനമനുഷ്‌ടിച്ച ആർമി റിസർവ് സൈനികനായിരുന്ന റാസ് കോഹൻ എന്ന 26 കാരനെയാണ് ഇസ്രയേൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. ജറുസലേമം സ്വദേശിയാണ് ഇയാൾ. പോലീസിന്റെ ഇന്റർനാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും ഷിൻ ബെറ്റും നടത്തിയ സംയുക്‌ത അന്വേഷണത്തിലാണ് അറസ്‌റ്റ്. ഇറാനിയൻ ഇന്റലിജൻസുമായി ബന്ധപ്പെട്ട് സുരക്ഷാ കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മാസങ്ങളോളം ഇയാൾ ഇറാനിയൻ ഇന്റലിജൻസുമായി സമ്പർക്കം പുലർത്തിയിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള സുരക്ഷാ വിവരങ്ങൾ കൈമാറാനാണ് ഇറാൻ ഇയാളോട് ആവശ്യപ്പെട്ടത്. ഇറാനിയൻ ഏജന്റുമാരുമായാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഇയാൾക്ക് അറിയാമായിരുന്നു എന്നാണ് വെള്ളിയാഴ്ച ജറുസലേം ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
