ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ റോഡുകളിലേക്കും എത്തുകയാണ്. ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളുടെ യൂസർ ഫീ അല്ലെങ്കിൽ ടോൾ ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ മാത്രമേ സ്വീകരിക്കുവെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഫാസ്ടാഗ് മുഖേന അല്ലെങ്കിൽ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺപേ പോലുള്ള യുപിഐ ഇടപാടുകളിലൂടെ മാത്രമായിരിക്കും ടോൾ അടയ്ക്കാൻ സാധിക്കുക.
ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിലോ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാലോ പണം നൽകി കടന്ന് പോകാനുള്ള സൗകര്യം മുമ്പ് നൽകിയിരുന്നു. എന്നാൽ, ടോൾ തുകയുടെ ഇരട്ടി സംഖ്യയാണ് പണമായി നൽകേണ്ടത്. ഈ സംവിധാനം പൂർണമായും അവസാനിപ്പിക്കും. ഏപ്രിൽ പത്താം തീയതിക്ക് ശേഷം ടോൾ ബൂത്തുകളിൽ പണം വാങ്ങി കടത്തിവിടില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ടോൾ ഈടാക്കുന്നതിനുള്ള പ്രാഥമിക മാർഗം ഫാസ്ടാഗ് ആയിരിക്കുമെന്നും എന്തെങ്കിലും കാരണത്താൽ ഫാസ്ടാഗിന് കേടുപാട് സംഭവിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്താൽ യുപിഐ ഇടപാടിലൂടെ ടോൾ നൽകുകയോ ചെയ്യാം. ഈ രീതിയിൽ നൽകുമ്പോൾ യഥാർഥ ടോൾ തുകയുടെ 25 ശതമാനമാണ് അധികമായി ഈടാക്കുന്നത്. ടോൾ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ.
വാഹന ഉപയോക്താക്കൾ ഫാസ്ടാഗ് ഉപയോഗിക്കാതിരിക്കുകയും യുപിഐ പേമെന്റ് സന്നദ്ധരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ അനുസരിച്ച് അയാളുടെ റോഡ് ഉപയോഗം തടയാൻ ടോൾ ബൂത്തിലെ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ടോൾ തുക അടച്ചില്ലെങ്കിൽ ഇത് ഇരട്ടിയാകുകയും നിയമലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്യാം.
സർക്കാർ ഉദ്യോഗസ്ഥരാണെന്നുള്ള ഐഡി കാർഡുകൾ കാണിച്ച് സ്വകാര്യ വാഹനത്തിന് നേടിയിരുന്ന ടോൾ ഇളവുകൾ ഇനിമുതൽ നൽകില്ലെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രത്യേക ഫാസ്ടാഗ് പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമേ ഇനി ടോൾ ഇളവിന് യോഗ്യതയുണ്ടാകൂ. ടോൾ ഇളവുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനാണ്, ടോൾ പ്ലാസകളിലെ തർക്കങ്ങൾ ഒഴിവാക്കാനുമാണ് ഈ നിർദേശം.
