വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമൂസിൽ പോയി എണ്ണ ലഭ്യത സ്വന്തമായി ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത അടച്ചതോടെയാണ് വിവിധ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്.
”ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തു തരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്. ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ കയ്യിൽ ധാരാളമുണ്ട്. അല്ലെങ്കിൽ വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമൂസിൽ പോയി അത് പിടിച്ചെടുക്കുക”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
”നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്. നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തതുപോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല. ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക”- ട്രംപ് കൂട്ടിച്ചേർത്തു.
അടുത്തേക്ക് വരൂ, നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു…’; യു.എസ് സൈന്യത്തെ വെല്ലുവിളിച്ച് ഇറാൻ -വിഡിയോ പുറത്തുവിട്ടു
ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ യു.എസ് സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ. സ്പെഷൽ ഫോഴ്സ് കമാൻഡോകൾ പരിശീലനം നടത്തുന്നതിന്‍റെയും
വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങളുടെ വിഡിയോ ഇറാൻ പുറത്തുവിട്ടു. ‘അടുത്തേക്ക് വരൂ, നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു..’ എന്നും 59 സെക്കൻഡുള്ള വിഡിയോയിൽ പറയുന്നുണ്ട്.
പൂർണ സജ്ജീകരണത്തോടെ സൈനികർ അഭ്യാസങ്ങൾ നടത്തുന്നതും പരുക്കൻ ഭൂപ്രദേശത്തിലൂടെ മുന്നേറുന്നതും വിഡിയോയിലുണ്ട്. മറ്റൊരു ദൃശ്യത്തിൽ ഇറാനിയൻ സൈന്യത്തിന്റെ ഒരു വലിയ മിസൈൽ വിക്ഷേപണ വാഹനം ആയുധം തൊടുക്കുന്നതും പിന്നാലെ സ്ഫോടനങ്ങൾ ഉണ്ടാകുന്നതും പ്രസ് ടിവിയിലൂടെ പുറത്തുവിട്ട വിഡിയോയിൽ കാണാനാകും. വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. യുദ്ധ വിരാമത്തിനായി താൻ സമർപ്പിച്ച 15 ഇന നിർദേശങ്ങളിലടക്കം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു
പശ്ചിമേഷ്യയിൽ 3500 യു.എസ് സൈനികർകൂടി എത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സൈനികർ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തന്ത്രപ്രധാന ഹുർമുസ് കടലിടുക്ക് അടച്ചിട്ടാലും ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് തയാറാണെന്ന റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവന്നു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സൈനിക നീക്കത്തീലൂടെ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുദ്ധം നാല് മുതൽ ആറ് ആഴ്ച എന്ന തങ്ങളുടെ പ്രതീക്ഷിത സമയപരിധിക്കപ്പുറം അനന്തമായി നീളാൻ കാരണമാകുമെന്ന് ട്രംപും സഹായികളും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ ‘വളരെ നന്നായി’ മുന്നോട്ടുപോകുന്നുവെന്ന വാഷിങ്ടണിന്‍റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. യുദ്ധം 31 ദിവസം പിന്നിടുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയാറായിട്ടില്ലെന്ന് വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി
അമേരിക്ക ചർച്ചകൾക്കായി അഭ്യർഥന നടത്തിയിട്ടുണ്ടെന്നും പാകിസ്താൻ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി ചില നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഈ നിർദേശങ്ങളിന്മേൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു. മുമ്പ് നടന്ന നയതന്ത്ര നീക്കങ്ങളിൽ അമേരിക്കയിൽ നിന്ന് നേരിട്ട വഞ്ചന ഇറാൻ മറന്നിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലാണ് പൂർണ്ണ ശ്രദ്ധയെന്നും സൈനിക അധിനിവേശത്തിനിടയിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ വ്യക്തമാക്കി.
