ഇറാന്‍-ഇസ്രാഈല്‍ യുദ്ധത്തിലേക്ക് ലോകരാജ്യങ്ങളുടെ കണ്ണുകള്‍ തിരിയുമ്പോഴും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈല്‍ ആക്രമണങ്ങള്‍ തുടരുന്നു. ഗസ്സയിലെ ഏക ആശ്വാസമായ റഫ അതിര്‍ത്തി ഇസ്രാഈല്‍ അടച്ചതോടെ മാനുഷിക സഹായം നിലയ്ക്കുകയും പട്ടിണി മരണം ഉയരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ച് ഒന്നിനാണ് ഇസ്രാഈല്‍ റഫ അതിര്‍ത്തി അടച്ചത്. ഇതോടെ ഭക്ഷണത്തിനും മരുന്നിനുമായി ഗസ്സയിലെ ജനങ്ങള്‍ പൂര്‍ണ്ണമായും ബുദ്ധിമുട്ടിലാണ്. യുദ്ധം നീണ്ടുനില്‍ക്കുമെന്ന ഭീതിയില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ ഗസ്സയില്‍ പട്ടിണി ഭീതി ഇരട്ടിയായി. അതിര്‍ത്തി തുറക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടെങ്കിലും ഇസ്രാഈല്‍ ഭാഗികമായി മാത്രമാണ് പ്രതികരിച്ചത്.
2023 ഒക്ടോബര്‍ 7-ന് ശേഷം ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,135 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ, ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും കടുത്ത ക്ഷാമം ഗസ്സയിലെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രാഈല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ വിശ്വാസികളെ പ്രവേശിക്കുന്നത് തടയുകയും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ റദ്ദാക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രാഈല്‍ സൈന്യം റെയ്ഡുകള്‍ തുടരുകയാണ്.
