മഞ്ചേരി : മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ഇനി മുതൽ എം.ആർ.ഐ സ്കാനിംഗിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരില്ല . ആശുപത്രിയിൽ 10.10 കോടി രൂപ ചെലവിൽ സ്ഥാപിച്ച എം.ആർ.ഐ സ്കാനിംഗ് യൂണിറ്റിന്റെ പ്രവർത്തനം നാളെ ആരംഭിക്കും.
മന്ത്രി വീണാ ജോർജ് നാളെ രാവിലെ 9.30ന് ഓൺ ലൈനായി ഉദ്ഘാടനം ചെയ്യും. ദിവസം രണ്ട് ഷിഫ്റ്റ് വീതം എന്ന രീതിയിലായിരിക്കും ആദ്യഘട്ട പ്രവർത്തനം.
മലപ്പുറം ജില്ലയിൽ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് എംആർഐ സ്കാനിങ് തുടങ്ങുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളെ സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളിലേക്ക് വിടുകയായിരുന്നു നിലവിലെ രീതി. സ്ട്രോക്ക്, വിവിധയിനം ട്യൂമർ, നട്ടെല്ല് സംബന്ധിച്ച പരിക്കുകൾ, ലിഗ്മെന്റ് പരുക്കുകൾ, കാൻസർ തുടങ്ങിയവ സംബന്ധിച്ച രോഗ നിർണയം വേഗത്തിൽ നടത്താനാവും.
ഹോളോ ബോഡി സ്‌കാനിങ് ചെയ്യാനാവും വിധമാണ് യൂണിറ്റ് സജ്ജമാക്കിയത്. രോഗികളുടെ ഏറെക്കാലത്തെ ആവശ്യമാണ് എംആർഐ സ്‌കാനിംഗ്. ഏതാനും ദിവസം ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും രോഗികൾക്ക് പ്രയോജനം ലഭിക്കുക. തുടക്കത്തിൽ ദിവസം 15 സ്‌കാനിങ് നടത്തുന്ന തരത്തിലായിരിക്കും ക്രമീകരണം. എം.എ.ആർ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പ്രഫ, അസി. പ്രഫസർ, 4 സീനിയർ റസിഡൻ്റ് ഡോക്ടർമാർ ആണുള്ളത്.വിവിധ ചികിത്സാ വിഭാഗങ്ങൾ രോഗ നിർണയം നടത്താൻ എം.ആർ.ഐക്ക് നിർദ്ദേശിക്കുന്നതിനാൽ തിരക്ക് ഒഴിവാക്കാൻ തീയതി നൽകും. സി.ടി സ്‌കാനിംഗ് നിലവിൽ ഒരു മാസം വരെ തീയതി നൽകുന്നു. മറ്റ് മെഡിക്കൽ കോളേജ് ആശുപ്രതിയിലേതു പോലെയുള്ള നിരക്കായിരിക്കും ഈടാക്കുക.
പക്ഷാഘാതം ബാധിച്ചവർക്ക് ആദ്യ മണിക്കൂറിൽ ചികിത്സ നൽകുന്നതിന് എമർജൻസി വിഭാഗത്തിൽ പ്രത്യേക ബെഡുകൾ, ത്രോമ്പോലൈസിസ് ചികിത്സ എന്നിവ എംആർഐ സൗകര്യങ്ങളുമായി സംയോജിപ്പിച്ചാണ് നൽകുന്നത്.
10 ലക്ഷം രൂപ ചെലവിലാണ് ഐസിയു സജ്ജമാക്കിയത്.
നവജാത ശിശുക്കളുടെ ആരോഗ്യ സുരക്ഷാ സംവിധാനത്തിന് 12 ലക്ഷം രൂപ ചെലവിലാണ് ലാക്ടേഷൻ മാനേജ്മെന്റ്റ് ഒരുക്കിയത്.
മുലയൂട്ടൽ വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് കൗൺസലിംഗും മുലപ്പാൽ ശേഖരണവും ആരോഗ്യ പരിപാലനവും ഉറപ്പാക്കുന്നതാണ് പദ്ധതി.*
