പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മദ്ധ്യമേഖലാ ജാഥയുടെ പോസ്റ്ററും മാലകളും കൊണ്ടുവച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സൂചന. പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണെന്ന് കണ്ടെത്തി. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെക്കൊണ്ട് ആരെങ്കിലും ചെയ്യിച്ചതാണോ എന്ന് സിപിഎമ്മും കോൺഗ്രസും ഒരുപോലെ സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇരുമുന്നണികളും തമ്മിൽ പരസ്‌പരം ആരോപണം ഉന്നയിക്കുകയാണ്. സംഭവത്തിൽ പൊലീസിൽ പരാതി സിപിഎം നൽകിയിട്ടുണ്ട്. കോൺഗ്രസ് എന്തുകൊണ്ട് പരാതി നൽകുന്നില്ലെന്ന് കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ചോദിച്ചു. ഉമ്മൻചാണ്ടിയോട് ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ വിവാദമാക്കാനാണ് കോൺഗ്രസും യുഡിഎഫും ശ്രമിച്ചതെന്ന് രഘുനാഥൻ ആരോപിച്ചു.
അതേസമയം മരണശേഷവും എന്തിന് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചോദിച്ചു. സംഭവം വേദനയുണ്ടാക്കിയെന്ന് ജോസ് കെ മാണി പറഞ്ഞു. പോസ്റ്റർ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ തന്നെ വച്ചത് ഗൂഢാലോചനയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു
The post അഭ്യൂഹങ്ങൾക്ക് വിരാമം appeared first on Village News TV.
