തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ പാമ്പു കടിയേറ്റ് പൊലിഞ്ഞത് രണ്ട് ജീവൻ. ഞായറാഴ്ച തൃശൂരിൽ എട്ടുവയസുകാരൻ ആൽജോയുടെ മരണത്തിനു പിന്നാലെ തിരുവനന്തപുരം കാരേറ്റിൽ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചത് 75 വയസുള്ള സുധർമ്മ. വീടിനു സമീപത്തെ കിണറിനടുത്തെ മുളകുചെടിക്ക് വെള്ളമൊഴിക്കുന്നതിനിടെയാണ് സുധർമ്മയ്ക്ക് കടിയേറ്റത്.
അതിനിടെ, പോസ്റ്റുമോർട്ടത്തിനുശേഷം ആൽജോയുടെ മൃതദേഹം എത്തിച്ച സമയത്ത് വീട്ടിൽനിന്ന് വീണ്ടും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. ഉറങ്ങിക്കിടന്ന ആൽജോയുടെ ജീവനെടുത്ത പാമ്പിനെയും ഇന്നലെ കണ്ടതിനെയും പിടികൂടിയിട്ടുണ്ട്. പാമ്പുകൾ ഇനിയും ഉണ്ടാകുമോ എന്ന പേടിയിലാണ് വീട്ടുകാർ. ആൽജോയ്ക്കൊപ്പം പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ജ്യേഷ്ഠൻ അനോജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത് ആശ്വാസമായി. വെന്റിലേറ്റർ സപ്പോർട്ട് തുടരുകയാണ്.
സംസ്ഥാനത്ത് ചൂട് കടുത്തതോടെ ഈർപ്പംതേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകളെത്തുന്നതിനാൽ ജാഗ്രത വേണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകി. ശീതരക്ത ജീവികളായ പാമ്പുകൾ ചൂടുകൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിലെത്തും. വീട്ടുവളപ്പിലെ ചെടിച്ചട്ടികൾ, ടോയ്ലറ്റുകൾ, തറയോടുകൾക്കിടയിലെ വിള്ളലുകൾ, നനവുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ താവളമാക്കും.
വേനൽക്കാലത്താണ് മൂർഖന്റെ മുട്ടവിരിയുന്നത്. അണലിയുടെ പ്രസവസമയവും ഇപ്പോഴാണ്. പാമ്പിൻ കുഞ്ഞുങ്ങൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടിയെത്തും. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 392പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.
