മുംബയ്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ (ടി.സി.എസ്) വനിതകൾക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങളിൽ ഞെട്ടി രാജ്യം. പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം സംശയിക്കുന്നു. പ്രതികൾക്ക് വിദേശ ഭീകരഗ്രൂപ്പുകളുടെ സഹായം ലഭിച്ചെന്നാണ് വിവരം. എൻ.ഐ.എയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും ഐ.ബിയും അന്വേഷണം തുടങ്ങി.
മലേഷ്യയിൽ കഴിയുന്ന ഇന്ത്യാവിരുദ്ധ മതപ്രഭാഷകൻ സാക്കിർ നായിക്കിലേക്കാണ് സംശയം നീളുന്നത്. ഒമ്പത് ജീവനക്കാർ (എട്ട് സ്ത്രീകളും പുരുഷനും) നൽകിയ പരാതിയിൽ ഏഴ് ജീവനക്കാർ അറസ്റ്റിലായി. ഒളിവിൽ പോയ എച്ച്.ആർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാനായി തെരച്ചിൽ ശക്തമാക്കി.
നായിക്കുമായി ബന്ധമുള്ള മലേഷ്യൻ മതപ്രഭാഷകൻ പ്രതികളുമായി വീഡിയോ കാൾ നടത്തിയിരുന്നു. ഇത് പരിശോധിച്ചുവരികയാണ്. ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ടി.സി.എസ് ഔട്ട് സോഴ്സിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ ജീവനക്കാർ അടുത്തിടെയാണ് ഓഫീസിൽ അരങ്ങേറിയ ആസൂത്രിത നീക്കം പുറത്തുവിട്ടത്.
