കണ്ണൂര്‍: കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. .
‘ രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിരിക്കുന്ന ഒരാളാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില രീതികൾ, മര്യാദകളൊക്കെയുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് അദ്ദേഹം തന്നെ സ്വയമേവ ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോള്‍ വിശദമായി പറയുന്നില്ല. പറഞ്ഞാൽ കുറവെ വിശദമായിട്ട് പോകണമെന്നുള്ളതുകൊണ്ട് അതിലേക്ക് ഞാൻ കടക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ’, മുഖ്യമന്ത്രി പറഞ്ഞു.
നേരത്ത തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ ദിനേശാ’ പരാമര്‍ശം. നേമത്തെ സ്ഥാനാർഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നുതെലങ്കാന മുഖ്യമന്ത്രി സിനിമാ ഡയലോഗ് പറഞ്ഞത്. പിണറായി വിജയൻ്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും കേരളത്തിൻ്റെ മനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും ജനങ്ങളുടെ ഭാഗത്ത് കാണാനുണ്ട്. യുഡിഎഫ് അഴിച്ചുവിട്ടു നുണ പ്രചാരണം പ്രതിപക്ഷത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
പറയുന്നത് ചെയ്യുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ രീതി. അത് ഇത്തവണയും പാലിച്ചു. വികസനവും ജനക്ഷേമവും ഒന്നിച്ചുകൊണ്ടുപോകാനായി. കേരളത്തിൻ്റെ വരുമാനത്തിൻ്റെ ഏകദേശം 75 ശതമാനം സംസ്ഥാന വിഹിതമാണ്. കേവലം 25ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. മറ്റുസംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതം വര്‍ധിച്ചതും കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
