തൊടുപുഴ: കൈനീട്ടി യാചിക്കുന്ന പരമ്പരാഗത ഭിക്ഷാടകർക്കൊപ്പം ഹൈടെക് ഭിക്ഷാടനവും നഗരത്തിൽ വർദ്ധിക്കുന്നു. മാന്യമായ വസ്ത്രം ധരിച്ചെത്തി ചാരിറ്റിയുടെയും മറ്റും പേരിലാണ് പുതിയ തട്ടിപ്പ്. അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലീൻ ചെയ്ത് പാതയോരങ്ങളിൽ വിൽക്കുന്ന സംഭവങ്ങളും ധാരാളമാണ്.
ബസ് സ്റ്റാൻഡുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ചിലർ നാട്ടിലെ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനിറങ്ങുന്നത്. സ്ഥാപനത്തെപ്പറ്റി കൂടുതൽ ചോദിച്ചാൽ മുങ്ങുന്നതാണ് ഇത്തരക്കാരുടെ രീതി. കഴുത്തിൽ തിരിച്ചറിയൽ കാർഡ് ധരിച്ച് മാന്യമായ രീതിയിലാണ് ഇവരുടെ ഭിക്ഷാടനം. സോഷ്യൽ സർവീസിന്റെ ഭാഗമായെന്ന് പറഞ്ഞ് ക്യാൻവാസ് നടത്തിയ ശേഷമാണ് പണം ആവശ്യപ്പെടുക. ക്യാഷായി കൈയിലില്ലെങ്കിൽ ഗൂഗിൾ പേ ചെയ്താലും മതിയെന്ന് പറയുന്ന ഉദാരമനസ്ക്കരായ തട്ടിപ്പുകാരാണ് ഇതിൽ ഏറെയും.
